ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

April 30, 2024 0 By KeralaHealthNews

ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനം ഇന്ത്യയിൽ നിന്നെന്ന് പുതിയ പഠനം. 2060 ഓടെ ആഗോളതലത്തിൽ പുകയില സംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണങ്ങളിൽ 50 ശതമാനം കുറവുണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്. സർവേ പ്രകാരം 66 ശതമാനം പേരും 20-25 വയസിനിടയിൽ പുകയില ഉപയോഗിക്കാൻ തുടങ്ങിയവരാണ്.

ഇതിൽ 45 ശതമാനം പേർ പുകവലി ഉപേക്ഷിക്കാൻ കഴിയാത്തവരാണ്. ഉപയോഗിക്കുന്ന പുകയിലയുടെ എട്ട് ശതമാനം മാത്രമാണ് നിയമപരമായി ഉൽപ്പാദിപ്പിക്കുന്ന സിഗരറ്റിൽ നിന്നുള്ളതെന്നും ബാക്കിയുള്ള 92 ശതമാനം വിലകുറഞ്ഞ പുകയില ഉൽപന്നങ്ങളായ ബീഡികൾ, ച്യൂയിംഗ് പുകയില, ഖൈനി എന്നിവയാണെന്നും പഠനത്തിൽ പറയുന്നു. സ്ട്രെസ്, ഉത്കണ്ഠയുമൊക്കെയാണ് പുകയില ഉപയോഗത്തിന് പ്രധാന കാരണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2019ൽ ആഗോളതലത്തിൽ ഏഴ് ദശലക്ഷത്തിലധികം പുകയില മരണങ്ങളും ഇന്ത്യയിൽ മാത്രം 1.35 ദശലക്ഷം മരണങ്ങളും ഉണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി കർശന നിയന്ത്രണങ്ങളാണ് ഇന്ത്യ നടപ്പിലാക്കുന്നത്. പുകയില ഉൽപന്നങ്ങളുടെ ഉൽപ്പാദനം, വിൽപന, ഉപഭോഗം എന്നിവ നിയന്ത്രിച്ച് പുകവലിയിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. പുകയില ഉൽപന്നങ്ങളിൽ വിഷവസ്തുക്കളും മറ്റും പരിശോധിക്കുന്നതിന് നിരവധി നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടുണ്ട്.

നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് തെറാപ്പി (NRT) എളുപ്പം ഉപയോഗിക്കാവുന്ന തരത്തിൽ കുറഞ്ഞ ചെലവിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇത് പുകയില ഉപയോഗം തടയാൻ സഹായിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനും കൂടാതെ, സിഗരറ്റ്, ഗുട്ട്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ അനധികൃത വ്യാപാരം ട്രാക്ക് ചെയ്യുന്നതിനും ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.