നിപ വൈറസ്: കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം, ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ഈ മാസം 24വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ​കേരളത്തിൽ മരിച്ചവരുൾപ്പെടെ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നതിനെ തുടർന്നാണീ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ജില്ല കലക്ടറെ യോഗം ചുമതലപ്പെടുത്തി.

19 കമ്മിറ്റികൾ രൂപവൽകരിച്ചാണ് നിപ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഐ.സി.എം.ആർ വിമാന മാർഗം ആന്റിബോഡി എത്തിച്ചിട്ടുണ്ട്. ഇതിനിടെ, നിപ ബാധിതരെന്ന് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച 18 സാമ്പിളുകളിൽ മൂന്ന് എണ്ണം പൊസിറ്റീവ് ആയി. നിലവിൽ 789 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്. 157 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. 13 പേർ മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില അതേപടി തുടരുകയാണ്.

ഓൺലൈനായി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി, ആരോഗമന്ത്രി എന്നിവർ പുറമെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, എം.ബി. രാജേഷ്, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, കോഴിക്കാട് ജില്ലാ കലക്ടർ, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top