നിർമിത ബുദ്ധിയുടെ കടന്നുവരവോടെ ആരോഗ്യമേഖല നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. എന്നാൽ നിർമിത ബുദ്ധി ആധുനിക വൈദ്യശാസ്ത്രത്തെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്നതിന്‍റെ ഒരു ഉദാഹരണമാണ് ഗുരുഗ്രാമിൽ നിന്ന് വരുന്ന വാർത്ത.
അഞ്ച് മാസത്തിലേറെയായി രോഗാവസ്ഥ തിരിച്ചറിയാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒമ്പത് വയസുകാരന് തുണയായത് പെർപ്ലെക്സിറ്റി പോലുള്ള എ.ഐ ഉപകരണങ്ങൾ. അപൂർവമായ ന്യൂറോളജിക്കൽ അവസ്ഥ കണ്ടെത്തുന്നതിലാണ് ഇവ നിർണായക പങ്ക് വഹിച്ചത്.
നാലാം ക്ലാസ് വിദ്യാർഥിക്ക് ആവർത്തിച്ചുള്ള ബോധക്ഷയവും കാഴ്ച വൈകല്യങ്ങളും അനുഭവപ്പെടുകയായിരുന്നു. നിരവധി ആശുപത്രികൾ സന്ദർശിച്ച് വിവിധ ചികിത്സകൾ നടത്തിയിട്ടും രോഗാവസ്ഥ കണ്ടെത്താനായില്ല. ഒടുവിൽ ഗുരുഗ്രാമിലെ ആർട്ടെമിസ് ആശുപത്രിയിലെ ഡോക്ടർമാർ രോഗനിർണയ പ്രക്രിയയിൽ നിർമിത ബുദ്ധി സംയോജിപ്പിച്ചപ്പോഴാണ് രോഗം മനസിലാക്കാൻ സാധിച്ചത്.
ഗ്ലാസ് ഹെൽത്ത്, പെർപ്ലെക്സിറ്റി എ.ഐ പോലുള്ള നൂതന എ.ഐ ഡയഗ്നോസ്റ്റിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ആഗോള മെഡിക്കൽ ഡാറ്റയുമായി കുട്ടിയുടെ രോഗ ലക്ഷണങ്ങളെ താരതമ്യം ചെയ്തുകൊണ്ടാണ് എ.ഐ രോഗം കണ്ടെത്തിയത്.
അപൂർവ ബേസിലർ ആർട്ടറി മൈഗ്രെയ്ൻ ആണ് കുട്ടിക്ക് ബാധിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. പിന്നീട് ക്ലിനിക്കൽ വിലയിരുത്തലുകളിലൂടെ രോഗം സ്ഥിരീകരിച്ചു. തുടർന്ന് ഡോക്ടർമാർ അസുഖത്തിനുള്ള ചികിത്സ നൽകുകയും അസുഖം ഭേദമാവുകയും ചെയ്തു.
ഇപ്പോൾ ആ ഒമ്പത് വയസ്സുകാരൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്എ .ഐ പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അപൂർവ രോഗങ്ങൾ വേഗത്തിൽ കണ്ടെത്താൻ ഡോക്ടർമാരെ സഹായിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു സംഭവമാണിത്
