
ജങ്ക് ഫുഡ് വർധന ഭീതിദം; അധിക നികുതി ഏർപ്പെടുത്തണം -കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി
February 7, 2025ന്യൂഡൽഹി: പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ അളവ് വളരെ കൂടുതലുള്ളതും കുറഞ്ഞ പോഷകാഹാരം നൽകുന്നതുമായ ജങ്ക് ഫുഡ് ഉപഭോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് ഭയാനകമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി എം.പി സുജിത് കുമാർ രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ പൗരൻമാരുടെ ആരോഗ്യം മുൻനിർത്തി, ഉപഭോഗം നിരുത്സാഹപ്പെടുത്താൻ ജങ്ക് ഫുഡുകൾക്ക് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണമെന്നും അദ്ദേഹം സഭയോട് ആവശ്യപ്പെട്ടു.
ജങ്ക് ഫുഡിന്റെ അമിത ഉപഭോഗവും മോശം ജീവിതശൈലിയുമാണ് പ്രമേഹം, കാൻസർ, പൊണ്ണത്തടി തുടങ്ങി സാംക്രമികേതര രോഗങ്ങൾ രാജ്യത്ത് അപകടകരമായ നിലയിൽ വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പരസ്യകമ്പനികളെ കുട്ടികളെ ലക്ഷമിടുന്നതിനാൽ അവരാണ് ജങ്ക് ഫുഡിന് ഏറ്റവും അധികം അടിമകളാകുന്നത്. ഇത് ആശങ്കജനകമാണ്.
നമ്മുടെ ജനസംഖ്യയുടെ 41 ശതമാനവും 18 വയസിന് താഴെയുള്ളവരാണ്. 2006 നും 2019 നും ഇടയിൽ പാക്ക് ചെയ്ത ജങ്ക് ഫുഡിന്റെ ഉപഭോഗത്തിൽ 40 മടങ്ങ് വർധനവാണുണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരേ കമ്പനികൾ സമാന ജങ്ക് ഫുഡുകൾ വിദേശത്ത് വിൽക്കുന്നതിനേക്കാൾ ഗുണനിലവാരം ഏറെ കുറഞ്ഞതാണ് ഇന്ത്യയിൽ വിൽക്കുന്നത് എന്നതും നമ്മുടെ പൗരൻമാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇന്ത്യയിലെ പൗരമാരുടെ ആരോഗ്യത്തേക്കാൾ കമ്പനികൾ മുൻഗണന നൽകുന്നത് ലാഭത്തിന് മാത്രമാണെന്നും എം.പി സഭയിൽ ചൂണ്ടിക്കാട്ടി.