പുണെ: മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച ഒരാൾ മരിച്ചതായി റിപ്പോർട്ട്. ആദ്യം രോഗം സ്ഥിരീകരിച്ച 64 കാരിയാണ് മരിച്ചത്. മരിച്ചയാൾക്ക് രക്താതിമർദ്ദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ പുണെയില്‍ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി.
ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലന്‍ ബാരി സിൻഡ്രോം. വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്‍ക്ക് ബലക്ഷയവും പക്ഷാഘാതം വരെയുണ്ടാകാം.
കഠിനമായ വയറുവേദനയാണ് മിക്കവരിലും പ്രകടമായ ലക്ഷണമെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. രോഗബാധയുള്ള 21 പേരുടെ സാംപിളുകള്‍ പരിശോധിച്ചപ്പോൾ നോറോ വൈറസ്, കാംപിലോബാക്ടര്‍ ജെജുനി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.


