എംപോക്സ് ബാധിതൻ സുഖം പ്രാപിക്കുന്നു; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ

ന്യൂഡൽഹി: ചികിൽസയിലുള്ള എംപോക്സ് ബാധിതൻ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ അറിയിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് സമാനമായതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സൂചനകളൊന്നും നിലവിലെ എംപോക്സ് കേസിന് ഇല്ലെന്നും ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ചുള്ള കോൺടാക്ട് ട്രേസിങ്, നിരീക്ഷണം, പൊതുജന ബോധവത്കരണം മുതലായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

1958-ൽ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതൽ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top