തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെയും നില മെച്ചപ്പെട്ടതിനെ തുടർന്ന് ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. പേരൂർക്കട മണ്ണാമൂല സ്വദേശി നിജിത്തിന്റെ നിലയാണ് മെച്ചപ്പെട്ടത്. തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
അബോധാവസ്ഥയിൽ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച നിജിത്ത് അതീവ ഗുരുതരാവസ്ഥയിൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ആദ്യഘട്ടത്തിൽ മരുന്നുകളോട് കൃത്യമായി പ്രതികരിച്ചിരുന്നില്ല. തീവ്രപരിചരണത്തിലൂടെയാണ് രക്ഷപ്പെടുത്തിയത്. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും പുതിയ രോഗികളില്ലാത്തത് ആശ്വാസമാണ്. നിരീക്ഷണത്തിലുള്ളവരുടെ ആദ്യഫലങ്ങൾ നെഗറ്റീവായിരുന്നു. ഇവർക്ക് ലക്ഷണങ്ങൾ കുറഞ്ഞുവരുന്നതിനാൽ വൈറസ് ബാധയില്ലെന്ന നിഗമനത്തിലാണ് ഡോക്ടർമാർ.
തലസ്ഥാനത്ത് ആദ്യമായി രോഗം ബാധിച്ച് നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് സ്വദേശി അഖിൽ (27) ജൂലൈ 23ന് മരിച്ചിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേർക്ക് കൂടി രോഗം ബാധിച്ചു. രോഗികൾ വർധിച്ചതോടെ പ്രത്യേക മെഡിക്കൽ ബോർഡ് രൂപവത്കരിച്ചായിരുന്നു ചികിത്സ. നിലവിൽ ചികിത്സയുള്ള എല്ലാവരും അപകടനില തരണം ചെയ്തു. നിരീക്ഷണത്തിലുള്ള രണ്ടുപേർ ആശുപത്രിയിൽ തുടരുകയാണ്. ജർമനിയിൽ നിന്നെത്തിച്ച മരുന്നുൾപ്പടെ സംയുക്തമാണ് രോഗികൾക്ക് നൽകുന്നത്. ഇതിനിടെ കേരളത്തിൽ വർധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച് ഐ.സി.എം.ആർ പഠനം നടത്തും.
ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദസംഘത്തെ നിയോഗിച്ചത്. ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായി ഐ.സി.എം.ആർ സംസ്ഥാന സർക്കാറിനെ അറിയിച്ചു. സംസ്ഥാനത്തെ ജലാശയങ്ങളിൽ അമീബയുടെ സാന്ദ്രത സംബന്ധിച്ചും പഠനം നടത്തും.
അപൂർവ രോഗമാണെന്നതിനാൽ ചികിത്സക്കായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണിത്. രോഗത്തെപ്പറ്റി ശാസ്ത്രീയപഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയാറാക്കിയത്.
സ്വകാര്യ ആശുപത്രികള്‍ക്കും ഈ മാര്‍ഗരേഖ ബാധകമാണ്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസ്സുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മസ്തിഷ്കജ്വരം. ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ആഗോള തലത്തിൽ രോഗബാധിതരിൽ 11 ശതമാനം പേർ മാത്രമാണ് രക്ഷപ്പെട്ടത്.

