തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ – എച്ച്.ഐ.വി., കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കന്‍ പോക്‌സ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എന്താണ് ചിക്കന്‍ പോക്‌സ്?

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്‌സ്. ഇതുവരെ ചിക്കന്‍ പോക്‌സ് വരാത്തവര്‍ക്കോ, വാക്‌സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.

രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്‌സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്‌സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

നാല് ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്‌സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്‌സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടക്കിടെ ഒപ്പിയെടുക്കുക. ചൊറിച്ചില്‍ കുറക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയില്‍ ചൊറിഞ്ഞാല്‍ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. ചിക്കന്‍ പോക്‌സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

ചിക്കന്‍ പോക്‌സ് വന്നിട്ടില്ലാത്തവര്‍ക്ക് ചിക്കന്‍ പോക്‌സ്/ ഹെര്‍പിസ് സോസ്റ്റര്‍ രോഗികളുമായി സമ്പര്‍ക്കം വന്ന് 72 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ എടുത്താല്‍ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പകർച്ചവ്യാധികൾക്ക് കാരണമുണ്ട്; കാലാവസ്ഥ മാറ്റം മുതൽ കാഴ്ചപ്പാടിലെ മാറ്റം വരെ

ഈ വർഷം ജലജന്യ രോഗങ്ങൾ കൂടിയെന്നത് യാഥാർഥ്യമാണ്, മഞ്ഞപ്പിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. സംവിധാനത്തിന്‍റെ പരിമിതികളും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവുമടക്കം നിരവധി കാരണങ്ങൾ ചേർന്നതാണ് ജലജന്യരോഗങ്ങൾ വർധിക്കാൻ കാരണം. മഞ്ഞപ്പിത്തം മിക്ക ജില്ലകളിലും വ്യാപകമാണ്. കാലാവസ്ഥ വ്യതിയാനം ഇതിന് പ്രധാന കാരണമാണ്.

മലപ്പുറത്ത് ഷി​ഗല്ല സ്ഥിരീകരിച്ചു; നാല് വിദ്യാർഥികള്‍ക്കാണ് രോഗം

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതേ സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.

ആളുകൾ മറന്നുതുടങ്ങി, എന്നാൽ വിട്ടുപോയിട്ടില്ല; കോവിഡ് മരണം ഇപ്പോഴുമുണ്ട്

ആളുകൾ മറന്നുതുടങ്ങി, എന്നാൽ വിട്ടുപോയിട്ടില്ല; കോവിഡ് മരണം ഇപ്പോഴുമുണ്ട്

ചൈനയിലെ എച്ച്.എം.പി.വി വ്യാപനത്തിന്റെ ആശങ്ക ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. കോവിഡിനെ പോലെ ലോകത്തെ വരിഞ്ഞുമുറുക്കുമോ എന്നാണ് ആശങ്കക്ക് പ്രധാന കാരണം. അഞ്ചുവർഷം മുമ്പാണ് ലോകത്തിന്റെ ആരോഗ്യ അടിത്തറയെ അടിമുടി തകർത്തെറിഞ്ഞ കോവിഡ് മഹാമാരി എത്തിയത്. അന്നു തകരാറിലായ ലോകത്തിന്റെ ആരോഗ്യം ഇപ്പോഴും ശരിയായിട്ടില്ല.