കൊയിലാണ്ടി: നിപ രണ്ടു ദിവസം പിന്നിടുമ്പോൾ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ നാലിലൊന്ന് കുറവ്. രണ്ടായിരത്തിൽ കൂടുതൽ പേർ ഒ.പി വിഭാഗത്തിൽ പ്രതിദിനമെത്തുന്ന ആശുപത്രിയാണിത്. വ്യാഴാഴ്ച ഇത് അഞ്ഞൂറോളമായിരുന്നു. മുൻ കരുതൽ എന്നനിലയിൽ ആശുപത്രിയിൽ നിയന്ത്രണങ്ങളുണ്ട്. രോഗികളെ സന്ദർശിക്കുന്നത് പൂർണമായി വിലക്കിയിട്ടുണ്ട്. മരുന്നുകടകളിലും തിരക്ക് കുറവാണ്.
മാസ്ക്, സാനിറ്റൈസർ എന്നിവക്ക് ദൗർലഭ്യമുണ്ട്. കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിൽ ഇവയുടെ ഉപയോഗം കുറഞ്ഞിരുന്നു. അതിനാൽ മെഡിക്കൽ ഷോപ്പുകളിൽ ഇവയുടെ ശേഖരം പരിമിതമായിരുന്നു. നിപ സ്ഥിരീകരിച്ചതോടെ ആവശ്യക്കാർ ഏറി. ഇതോടെ മാസ്കും സാനിറ്റൈസറിനും ക്ഷാമവുമായി. രണ്ടു ദിവസങ്ങളിലായി നഗരത്തിൽ തിരക്കും കുറഞ്ഞു. വളരെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്കേ ജനം എത്തുന്നുള്ളൂ.


