ആസ്​ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ നിന്നാണ് വൈറസ് ​ബാധയുണ്ടായതെന്ന് റിപ്പോർട്ട്

ആസ്​ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ നിന്നാണ് വൈറസ് ​ബാധയുണ്ടായതെന്ന് റിപ്പോർട്ട്

May 23, 2024 0 By KeralaHealthNews

ആസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ഇന്ത്യയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.

ആസ്‌ട്രേലിയയിലെ എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസയുടെ ആദ്യത്തെ മനുഷ്യ കേസാണിത്. വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ A (H5N1) അണുബാധ സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ഏവിയൻ ഇൻഫ്ലുവൻസയുടെ കൂടുതൽ കേസുകളൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും വിക്ടോറിയ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പടരാനുള്ള സാധ്യത വളരെ കുറാവണെന്നും പറയുന്നു.

എന്താണ് എച്ച് 5 എൻ 1 വെെറസ്?

ഏവിയൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ പക്ഷിപ്പനി എന്നും അറിയപ്പെടുന്ന H5N1 വൈറസ് പ്രാഥമികമായി പക്ഷികളെ ബാധിക്കുന്ന രോ​ഗമാണ്. 1997-ൽ മനുഷ്യരിൽ ആദ്യമായി തിരിച്ചറിഞ്ഞ രോഗം ബാധിച്ച പക്ഷികളുമായോ മലിനമായ ചുറ്റുപാടുകളുമായോ നേരിട്ടുള്ള സമ്പർക്കം വഴി മനുഷ്യരിലേക്ക് പകരാവുന്നതാണ്. മനുഷ്യരിലെ ഉയർന്ന മരണനിരക്കും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയും കാരണം H5N1 ആശങ്കാജനകമാണ്.

ലക്ഷണങ്ങൾ

ഉയർന്ന പനി, ചുമ, തൊണ്ടവേദന, പേശി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം പുരോഗമിക്കുമ്പോൾ ശ്വാസതടസ്സം, ന്യുമോണിയ തുടങ്ങിയ ഗുരുതരമായ ശ്വാസകോശ ലക്ഷണങ്ങൾ വികസിച്ചേക്കാം. വയറിളക്കം, വയറുവേദന, ഛർദ്ദി തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങളും സാധാരണമാണ്.