കോളറ ലക്ഷണം; ബംഗളൂരുവിൽ 47 മെഡിക്കൽ വിദ്യാർഥിനികൾ ആശുപത്രിയിൽ

ബംഗളൂരു: വയറിളക്കവും നിർജലീകരണവും കാരണം അവശരായ 47 മെഡിക്കൽ വിദ്യാർഥിനികളെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീനും ഡയറക്ടറുമായ ഡോ. രമേശ് കൃഷ്ണ പറഞ്ഞു. കോളജ് ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ഇവർ. മൂന്ന് വിദ്യാർഥിനികൾ ഐ.സി.യുവിലാണുള്ളത്.

വിസർജ്യം രാസപരിശോധനക്ക് അയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രോഗം നിർണയിക്കാനാവൂ. എന്നാൽ കോളറ രോഗം സംശയിക്കുന്നുണ്ട്.

കർണാടകയിൽ ഈ വർഷം ആറ് കോളറ കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതിൽ അഞ്ചെണ്ണവും കഴിഞ്ഞ മാസമാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ, പ്രത്യേകിച്ച് ബംഗളൂരു നഗരം അനുഭവിക്കുന്ന കടുത്ത ജലക്ഷാമവും മലിന ജലം വരെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും കോളറ ഭീതി ഉയർത്തുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top