ഇൻഷുറൻസ് ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിയിൽ കഴിയണമെന്നത് അവകാശ ലംഘനം -ഉപഭോക്തൃ കമീഷൻ

ഇൻഷുറൻസ് ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിയിൽ കഴിയണമെന്നത് അവകാശ ലംഘനം -ഉപഭോക്തൃ കമീഷൻ

October 19, 2023 0 By KeralaHealthNews

കൊച്ചി: ചികിത്സാ രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. 24 മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ നൽകാൻ കമീഷൻ ഉത്തരവിട്ടു.

എറണാകുളം മരട് സ്വദേശി ജോൺ മിൽട്ടൺ തന്‍റെ മാതാവിന്‍റെ ഇടത് കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ഹോസ്പിറ്റലിൽ ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ഹോസ്പിറ്റലിൽ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാർജ് ആവുകയും ചെയ്തു.

ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരൻ യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത്. എന്നാൽ 24 മണിക്കൂർ ആശുപത്രിവാസം ഇല്ലാത്തതിനാൽ, ഒ.പി ചികിത്സയായി കണക്കാക്കി ഇൻഷുറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചു. ഇതോടെ പോളിസി ഉടമ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു.

24 മണിക്കൂർ കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകുമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. കൂടാതെ മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷൻ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുമെന്ന ഇൻഷൂറൻസ് റെഗുലേറ്ററി അതോററിയുടെ സർക്കുലറും പരിഗണിച്ചു. പരാതിക്കാരന്‍റെ ആവശ്യം നിലനിൽക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇൻഷുറൻസ് കമ്പനി അനുവദിച്ചതായും കമീഷൻ കണ്ടെത്തി.

ഇൻഷുറൻസ് കമ്പനിയുടെ നടപടികൾ പോളിസി ഉടമക്ക് നൽകേണ്ട സേവനത്തിന്‍റെ വീഴ്ചയാണെന്ന് ബോധ്യമായ കോടതി, ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു.

ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡന്‍റ് ഡി.ബി. ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി അഡ്വ. റെയിനോൾഡ് ഫെർണാണ്ടസ് ഹാജരായി.