വേണുവിന് നൽകിയത് മെഡിക്കൽ കോളജിൽ നൽകാവുന്ന ഏറ്റവും മികച്ച ചികിത്സയെന്ന് ഡോക്ടർമാർ

വേണുവിന് നൽകിയത് മെഡിക്കൽ കോളജിൽ നൽകാവുന്ന ഏറ്റവും മികച്ച ചികിത്സയെന്ന് ഡോക്ടർമാർ

ഡോ. മാത്യു ഐപ്പ്, മരിച്ച വേണു

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നൽകാവുന്ന ഏറ്റവും മികച്ച ചികിത്സ തന്നെ വേണുവിന് നൽകിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാ​ഗം ഡോക്ടർമാർ. പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകിയതെന്ന് കാർഡിയോളജി വിഭാ​ഗം മേധാവി മാത്യു ഐപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി.

നെഞ്ചുവേദനയുമായാണ് വേണു നവംബർ ഒന്നിന് അത്യാഹിത വിഭാഗത്തിൽ വന്നത്. കാർഡിയോളജി ഡോക്ടറെ കാണുകയും ഹൃദയാഘാതമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വേണുവിന് വേദന തുടങ്ങിയത് തലേ ദിവസമാണ്. വേദന തുടങ്ങി 24 മണിക്കൂറിന് ശേഷമാണ് രോഗി ആശുപത്രിയിൽ എത്തിയത്.

ഹൃദയാഘാതത്തിന് രണ്ട് ചികിത്സയാണ് നൽകുന്നത്. ഹൃദയത്തിന്‍റെ രക്തധമിനിയിൽ ഉണ്ടായ തടസം അലിയിക്കുന്നതിന് ലൈറ്റ് ക്രാപ്പിയും പ്രൈമറി ആന്‍റിയോപ്ലാസിയും. ബലൂൺ കടത്തി തടസംമാറ്റി അവിടെ സ്റ്റെന്‍റ് നിക്ഷേപിക്കുന്നതാണ് ആന്‍റിയോപ്ലാസി. നെഞ്ച് വേദന തുടങ്ങി 12 മണിക്കൂറിനകം ആശുപത്രിയിൽ വന്നാൽ മാത്രമേ ലൈറ്റ് ക്രാപ്പി നൽകാൻ സാധിക്കുക.

നെഞ്ച് വേദന തുടങ്ങി 24 മണിക്കൂറിനകം ആശുപത്രിയിൽ വന്നാൽ മാത്രമേ ആന്‍റിയോപ്ലാസി ചെയ്യാനാവൂ. 24 മണിക്കൂറിന് ശേഷമാണ് വേണു ആശുപത്രിയിൽ വന്നത്. ഈ രണ്ട് ചികിത്സ രീതികളും വേണുവിന് അനുയോജ്യമല്ലെന്ന് ഡോക്ടർ തീരുമാനിച്ചു. തുടർന്ന് മറ്റ് മരുന്നുകൾ കൊടുക്കാൻ തീരുമാനിച്ചു. മരുന്ന് കൊടുക്കാൻ തുടങ്ങുകയും രോഗിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

രോഗിയെ കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെ നവംബർ അഞ്ചിന് വൈകിട്ട് ഹാർട്ട് ഫെയ്‍ലുവർ ഉണ്ടാവുകയും രോഗിയെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് രോഗി മരിക്കുകയുണ്ടായി.

ഹൃദയാഘാതം മനുഷ്യരുടെ മരണത്തിന്‍റെ പൊതു കാരണമാണ്. എന്ത് ചികിത്സ നൽകിയാലും 10 മുതൽ 20 ശതമാനം ആളുകൾ മരിക്കും. റൗണ്ട്സ് സമയത്ത് രോഗിയുടെ അവസ്ഥ എന്താണെന്നും വീണ്ടും എന്താണ് ചെയ്യേണ്ടതെന്നും പറയാറുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *