രോഗ പ്രതിരോധശേഷിയെ തകർക്കുന്ന ഗില്ലിൻ-ബാരെ സിൻഡ്രോം പടരുന്നു

രോഗ പ്രതിരോധശേഷിയെ തകർക്കുന്ന ഗില്ലിൻ-ബാരെ സിൻഡ്രോം പടരുന്നു

January 31, 2025 0 By KeralaHealthNews

ന്യൂഡൽഹി: രാജ്യത്ത് പുണെയിലും കൊൽക്കത്തയിലുമായി അപൂർവ നാഡീ വൈകല്യമായ ഗില്ലിൻ-ബാരെ സിൻഡ്രോം (ജി.ബി.എസ്) വർധിക്കുന്നു. മഹാരാഷ്ട്രയിൽ പുണെയിലെയും സോലാപൂരിലെയും രണ്ടു മരണങ്ങൾ ഗില്ലിൻ-ബാരെ സിൻഡ്രോം കാരണമെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധന നടക്കുകയാണ്.

പുണെയിലും മഹാരാഷ്ട്രയിലെ ചില ജില്ലകളിലും ഈ രോഗം സംശയിക്കുന്ന കേസുകളുടെ എണ്ണം 130 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 52 പേർ 30 വയസിൽ താഴെയുള്ളവരാണ്. 27 പേർ ഗുരുതരാവസ്ഥയിലാണ്.

ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ജി.ബി.എസ് ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.